ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഏതാനും പേർക്ക് പരിക്കേറ്റു. മാരുതി എര്‍ട്ടിഗ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. സംബലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞു കാരണം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് മറിയുകയുമായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും, ഉത്തരേന്ത്യന്‍ സംസ്ഥാനമായ യുപി, ബിഹാര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്. ഈ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
(ANWESHANAM)